Monday, September 23, 2013

സ്വപ്നനങ്ങളിലൊരുവള്‍


സ്വപ്നനങ്ങളില്‍ നഗ്നയായ
ഒരു പെണ്ണെനിക്കൊപ്പം കിടക്കുന്നു.
ഈറന്‍ മുടി കെട്ടി വെച്ച് കോട്ടന്‍
സാരിയുടുത്തു എനിക്ക് ചായ തിളപ്പിക്കുന്നു.
എന്റെ മകനെ മുലയൂട്ടുന്നു.
അവനെ കുളിപ്പിക്കുന്നു,
വസ്ത്രം ധരിപ്പിക്കുന്നു,
ചോറു കൊടുക്കുന്നു,
പാഠം പഠിപ്പിക്കുന്നു,
പാട്ടു പാടി ഉറക്കുന്നു,
തെറ്റ്‌ ചെയ്ത മകന് വേണ്ടി
ശുപാര്‍ശയുമായി വരുന്നു,
എന്റെ ശകാരത്തില്‍ നിന്നും
കയ്യോങ്ങലില്‍ നിന്നും
അവനെ കവര്‍ന്നു പിന്നിലൊളിപ്പിക്കുന്നു.
അവന്റെ വളര്‍ച്ചയില്‍
എനിക്കൊപ്പം വേവലാതിപ്പെടുന്നു.
എന്റെ മകനൊപ്പം കയറി വന്ന പെണ്ണിനെ
എന്നോട് കണ്ണുകൊണ്ടാപേക്ഷിച്ച്
ആരതിയുഴിഞ്ഞ് അകത്തേക്ക് ക്ഷണിക്കുന്നു.
വാര്‍ദ്ധക്യം നരനട്ടപ്പോള്‍
എനിക്കൊപ്പം പടിയിറങ്ങുന്നു.
അവളുടെ ശോഷിച്ച കൈ
എന്റെ കൈകളില്‍ ചുറ്റിയിരുന്നു.
എന്റെ മകനെ ശകാരിച്ചില്ല ശപിച്ചില്ല.
അവന്റെ അവഗണനയില്‍
എനിക്ക് വേണ്ടി കരഞ്ഞു.
എന്നോടനുവാധം വാങ്ങാതെ
മനസ്സുകൊണ്ടാവനെ അനുഗ്രഹിച്ചു.
ആ പഴയ കോട്ടന്‍ സാരീ പുതച്ചു
ഓര്‍മ്മകളുടെ ഇരുമ്പ് പെട്ടിയും തൂക്കി
എനിക്കൊപ്പം
ഇടവഴിയിലും പെരുവഴിയിലും
എന്റെ കാലന്‍ കുടയില്‍ ഇടം കിട്ടാതെ
മഴ നനഞ്ഞു കുതിര്‍ന്നു
വെയില്‍ കൊണ്ട് വാടി.
ഒരു ഗ്ലാസ്‌ ഉപ്പിട്ട നാരങ്ങ വെള്ളം
ഒരു കവിള്‍ ഇറക്കി മടക്കി തന്നു.
എന്റെ വിയര്‍പ്പ് തുടച്ചും
തല തുവര്‍ത്തിയും
അവളുടെ കോട്ടന്‍ സാരീ തുമ്പ് മുഷിഞ്ഞു.
വൃദ്ധസദനത്തില്‍ പേരിനൊപ്പം
എന്റെ പേര് ചേര്‍ത്തെഴുതി ആശ്വാസത്തിന്റെ
പുഞ്ചിരി തൂകി പേന എനിക്ക് നീട്ടുന്നു.

പൂവന്‍ കോഴിയുടെ കൂകലില്‍ കൊക്കയിലേക്കവളുടെ
കാല്‍ വഴുതുമ്പോള്‍ ഞാനുണരുന്നു.

അതെ.. അതെ.. നീല സാരി ചുറ്റി ബസ്റ്റോപ്പില്‍ നിന്ന
തടിച്ചു കുറുകിയവളുടെ രൂപമാണവള്‍ക്ക്.

അല്ല.. ബസ്സിലെ തിരക്കില്‍ വിയര്‍ത്തു കുളിച്ച്
എന്റെ തോളോട്ടി നിന്ന ഇരുനിറക്കാരി
ഉണ്ടക്കണ്ണിയുടെ രൂപമാണവള്‍ക്ക്.

അല്ല.. കണ്ണാടി കൂട്ടിലെ മുത്തുമാല നോക്കി
കയ്യില്‍ മുറുക്കി പിടിച്ചിരുന്ന നാണയങ്ങള്‍ എണ്ണുന്ന
വാടിയ മുഖമുള്ള ചെമ്പന്‍ മുടിക്കാരിയുടെ
രൂപമാണവള്‍ക്ക്.

അല്ല.. വാതിലില്‍ പണമടച്ചു കയറിയ
ചുവന്ന പ്രകാശമുള്ള മുറിയില്‍
മുറുക്കി ചുവന്ന പല്ലു കാട്ടിയിളിച്ച്
കുപ്പായത്തിലെ കുടുക്കിളക്കുന്നള്ളവളുടെ
രൂപമാണവള്‍ക്ക്.

അല്ല.. കോടതി വരാന്തയില്‍
താലിയഴിച്ച് ബാഗില്‍ തിരുകുന്ന
കറുത്ത കണ്ണടക്കാരിയുടെ രൂപമാണവള്‍ക്ക്.

അല്ല.. തെരുവ് നായ്ക്കളുടെ കടിയേറ്റ്
ചോരയൊലിപ്പിച്ചോടി വരുന്ന
അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ രൂപമാണവള്‍ക്ക്.

അല്ല.. ഞാന്‍ പ്രണയിച്ചുപേക്ഷിച്ച,
വിരഹ വേദനയില്‍ കണ്ണീര്‍ വാര്‍ത്ത്
വണ്ടൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക്‌
കുതിച്ച രാധയുടെ രൂപമാണവള്‍ക്ക്.









Friday, September 13, 2013

ഭോഗം


ഭോഗം
അജ്ഞത
അറിവ്
മോഹം
നോവ്‌
സുഖം
തേടല്‍
നേടല്‍
കൊടുക്കല്‍
പ്രേരണ
ഒളി
ചതി
ആജ്ഞ
കര്‍മ്മം
ക്രിയ
സൃഷ്ടി
ജനനം
എണ്ണം
സൃഷ്ടി
ജനനം
തൃപ്തി
അതൃപ്തി
പരീക്ഷണം
പരാജയം

ഭോഗം
ഭൂമി
ജനം
നിലനില്‍പ്പ്
പരിപാവനം

ഭോഗം
ലഹരി
ലഹരി
നിമിഷം
ഇടം
ഇര
അകപെടുത്തല്‍
അകപ്പെടല്‍
മരണം
കണ്ണീര്‍
മുറവിളി
വിധി
മരണം
അര്‍ഹത
വീണ്ടും
ഭയം
പാഠം
പ്രാര്‍ത്ഥന

ഭോഗം
സമ്മതം
സംഭോഗം
അനുവദനീയം
സ്വയംഭോഗം
അഭികാമ്യം

Thursday, September 12, 2013

തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ്‌ - പേജ് No: 24)



" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന്‌ പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്‌
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. " 

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....