Friday, March 3, 2017

എടിയേയ്.

എടിയേ
ഓ എന്താടിയേ
നിനക്കോര്‍മ്മയുണ്ടോ?
എന്താടിയേ
നമ്മളീ പാറയ്ക്കപ്പുറമിപ്പുറം ഒളിച്ചു കളിച്ചിരുന്നത്.
ഹാ പിന്നില്ലേ ഇന്നലത്തെപ്പോലുണ്ട്.
ഇന്നലത്തെ പോലല്ലടീയേ ഇന്നലെ തന്നെയാടീയേ.
ഹാ ശരിയാണല്ലോടിയേ

(നിശബ്ദത......... ദീര്‍ഘനിശ്വാസം)

നീ എന്താടിയേ പാറയ്ക്കപ്പുറം ഒളിച്ചിരിക്കുവാണോ?  
അല്ലടിയേ എനിക്കങ്ങോട്ട് വരാന്‍ പറ്റണില്ലാ
ഞാന്‍ അങ്ങോട്ട്‌ വരട്ടേടിയേ?
നീയെങ്ങനെ വരാനാടിയേ?
ശരിയാണല്ലോ എനിക്കും അങ്ങോട്ട്‌ വരാന്‍ പറ്റില്ലാലോ
ഹും ചെളിക്ക് അല്പം നനവെങ്കിലും ഉണ്ടാരുന്നേല്‍ തെന്നി തെന്നി എങ്കിലും ഞാന്‍ അങ്ങോട്ട്‌ വന്നാനെ  
ഹും എനിക്കാണേല്‍ ഒന്ന് ചാടാനോ അനങ്ങാനോ പോലും പറ്റണില്ലാടീയേ

(നിശബ്ദത......... ദീര്‍ഘനിശ്വാസം)

എടിയേ
ഓ എന്താടിയേ
നമുക്ക് രക്ഷപ്പെടാന്‍ പറ്റുമോടിയേ
പറ്റുമെടിയേ, എത്ര മലവെള്ളപ്പാച്ചിലുകള്‍ നമ്മളൊരുമിച്ച് നേരിട്ടതാ, ഇതും നമ്മള്‍ നേരിടും
ഹാ പക്ഷെ ഇതെന്താടീ ഇങ്ങനെ? ചുട്ടു പൊള്ളുന്നു ശ്വാസം കിട്ടുന്നില്ലടിയേ, നിനക്കുമുണ്ടോ ഇങ്ങനെ?
ഹാ ഉണ്ടടിയേ

(നിശബ്ദത......... ദീര്‍ഘനിശ്വാസം)

എടിയേ നോക്കിയേടി ആകാശം കറുത്തടിയേ,
എന്‍റെ മേത്ത് രണ്ടു തുള്ളി വീണടിയേ, ദാ വീണ്ടും വീഴുന്നടിയേ ദാ വീണ്ടും വീണ്ടും  വീഴുന്നടിയേ നമ്മളിതിനേം നേരിട്ടടിയേ എടിയേ
എടിയേ നീ എന്താ മിണ്ടാത്തെ? എടിയേ നീ എന്താ ഒന്നും മിണ്ടാത്തെ? 
എടിയേ എടിയേ
എടിയേ


എടിയേയ്.......

Saturday, October 4, 2014

ചില ഫെയ്സ്‌ബുക്ക് പോസ്റ്റുകള്‍

അവള്‍ : നിന്നില്‍ ആളിപ്പടര്‍ന്ന വൈദ്യുത ജ്വാല തല്ലിതകര്‍ത്തത് 
എന്റെ ഹൃദയത്തിലെ വെള്ളിമേഘങ്ങളെയായിരുന്നു
ആ നിമിഷം കോരിച്ചൊരിയാന്‍ തുടങ്ങിയ എന്‍റെ മിഴികള്‍ 
നനഞ്ഞു കുതിര്‍ന്നിപ്പോഴും തോരാതെ നില്‍ക്കുന്നു.
_________________________________

ഇതിലുമേറെ ഗാഢമായെനിക്കവളെ പുണരാന്‍ കഴിയില്ല, എല്ല് നുറുങ്ങുമാറ്.
_________________________________

തികട്ടി വരുന്ന ചില ഓര്‍മ്മകള്‍ക്ക് 
പണ്ടെങ്ങോ കഴിച്ച വയനയിലയപ്പത്തിന്‍റെ
രുചിയും മണവും
_________________________________

ഇന്നലെ മോരുകറി, നെത്തോലി തോരന്‍ 

ഇന്ന് ചക്കയെരിശ്ശേരി ഉണക്കമീന്‍ പൊരിച്ചത്

എനിക്കിത് വയറ് നിറയ്ക്കല്‍ കോമ്പിനേഷനല്ല
മനസ്സ് നിറയ്ക്കലാണ്. ഒരു ഫാസ്റ്റ്ഫുഡ് സംസ്കാരവും 
ഇതിന്മേല്‍ ആവി പറത്തില്ല. തൃപ്തിയെന്നത് വയര്‍ നിറയല്‍
മാത്രമല്ല മനസ്സ് നിറയല്‍ കൂടിയാണ്.

_________________________________

എല്ലാക്കാലത്തും ഒരു ' ഇന്നത്തെക്കാലത്തു ' ണ്ടായിരുന്നു
_________________________________

വീണ്ടുമെന്‍റെ നിഴലുകളെന്നെ കോമാളിയാക്കുന്നു
എന്നിലേക്ക്‌ വീഴുന്ന പ്രകാശം വലിച്ചൂറ്റിയെടുത്ത്
വീര്‍ത്തും ചീര്‍ത്തും മെലിഞ്ഞും നീണ്ടും കുറുകിയും
പിന്‍പാതയിലും മുന്‍പാതയിലും വലിച്ചിഴയ്ക്കുന്നു
ചുമരുകളില്‍ കെട്ടി തൂക്കുന്നു.
_________________________________

വികാരങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കാന്‍ കഴിയാത്തൊരവസ്ഥ
അഥവാ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് പോസ് ചെയ്യല്‍ -_-
_________________________________

രണ്ടു വാക്കുകള്‍ക്കിടയില്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു
നോവിന്റെ പിടച്ചിലുണ്ടായിരുന്നു. പിഞ്ചി തുടങ്ങിയ നൂല് കൊണ്ട് 
തുന്നിച്ചേര്‍ത്തു വെച്ച രണ്ടു വാക്കുകള്‍. 
നികത്താനാവാത്ത വിടവുള്ളൊരു വിടപറച്ചില്‍. " ഞാന്‍ പോവുകയാണ് "
_________________________________

എനിക്കുമവള്‍ക്കുമിടയിലെ അകലം 
ചൂടുമാറാത്ത ഒരു നിശ്വാസത്തിന്‍റെയുമത്രെ....

എനിക്കുമവള്‍ക്കും സമൂഹം കല്‍പ്പിച്ച അകലം 
സദാചാര ' തീവ്ര ' വാദികളുടെ ഉലക്ക നീളം......
_________________________________

ചോറ് പൊതിയിലെ മുട്ടപ്പൊരിച്ചതും തേങ്ങാ ചമ്മന്തിയും
ഉച്ച ബെല്ലിനു മുന്‍പുള്ള പ്രതീക്ഷയായിരുന്നു.
_________________________________

മരുന്നിനൊപ്പം ചുംബനവും ചേര്‍ത്ത് നല്‍കിയവള്‍ക്ക്.
പനിച്ചുടിലും ചിരിക്കുന്നുണ്ടായിരുന്നവള്‍.
_________________________________

പ്രലോഭനങ്ങള്‍ക്ക് നേരെ ഒരു പുഞ്ചിരി എറിഞ്ഞു കൊടുത്തിട്ട്
പിന്തിരിഞ്ഞ്‌ നടക്കുമ്പോള്‍ നഷ്ടബോധം തോന്നിയിട്ടുണ്ട്.
കുറ്റബോധം തോന്നേണ്ടി വന്നിട്ടില്ല.....
_________________________________

നിങ്ങളുടെ കുഞ്ഞിനു നിങ്ങള്‍ നല്‍കുന്ന പരിഗണന
നിങ്ങള്‍ക്കൊരിക്കല്‍ നല്‍കിയിരുന്നവരെ നിങ്ങളിപ്പോള്‍ 
പരിഗണിക്കുന്നുണ്ടോ..? ങ്ഹും? ഉണ്ടോ?
_________________________________

കഥാകാരനായിരുന്നൊരെന്നെ കവിയാക്കിയവളെ....,
കാമുകി.., കൈകൂപ്പുന്നു _/\_ ..... കവിതയെഴുതിച്ചതും നീ.. 
കവിയെന്നെന്നെ വിളിച്ചതും നീ... എന്‍റെ കവിതയും നീ...
_________________________________

ഒരു ചുംബനത്തിന് നാട്ടുകാര്‍ എനിക്ക് നല്‍കിയത് (A) സര്‍ട്ടിഫിക്കറ്റ്
അവള്‍ നല്‍കിയത് 916 ഹാള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്
_________________________________

ഇതിന്നലയെ കുറിച്ച്.. പിന്നെ നിന്നെയും

ഞാനവളെ ഇരുള്‍ വീണ വേനല്‍ക്കാട്ടിലേക്ക് ക്ഷണിച്ചു
കഴിക്കാന്‍ പാപത്തിന്റെ കനിയും ഒരു കുഞ്ഞു കോപ്പ
നിറയെ ലഹരി നുരയുന്ന മുന്തിരിച്ചാറും കരുതി വെച്ചു.
ചുടു കാറ്റ് വീശുന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ 
മഞ്ഞിന്‍ മുത്ത്‌ പതിപ്പിച്ച പട്ടു ചേല ചുറ്റി എന്നിലേക്കവള്‍
പടര്‍ന്നു കയറി. ഓരോ മരച്ചില്ലകളിലും മഞ്ഞിന്‍കണങ്ങള്‍
വാരി വിതറി. വേനല്‍ക്കാട്ടില്‍ പെയ്ത മഞ്ഞു മഴപോല്‍
അവള്‍ തോര്‍ന്നു നിന്നു. ചുട്ടു പഴുത്തിരുന്നെന്റെ ഭൂപ്രതലത്തില്‍ 
നിന്നുയര്‍ന്ന പുകമണം ശ്വസിച്ചവള്‍ മയങ്ങിക്കിടക്കുന്ന മരുപ്പച്ചയായി.
അതിപുലരിയിലെ നരച്ചപ്രകാശത്തില്‍ ഞാന്‍ കണ്ടു, ചേല
വാരി ചുറ്റി മുടിയിഴകളിലെ മഞ്ഞു കണങ്ങള്‍ കുടെഞ്ഞെറിഞ്ഞു
കണ്ണുകളിലെന്നിലണഞ്ഞ കാട്ടുതീ ആളിക്കാന്‍ പോന്നൊരു 
ചുടുകാറ്റുമായി പുഞ്ചിരിച്ചകലുന്നു... 

ഇന്നലെയെന്റെ വേനല്‍ക്കാട്ടില്‍ മഞ്ഞുമഴ പെയ്തിരുന്നു..
ഇന്നിലേക്ക് കുളിരേകാന്‍ മരച്ചില്ലകളില്‍ മഞ്ഞു കണങ്ങള്‍
ഉപേക്ഷിച്ചവള്‍ യാത്രയായി. ഇനിയൊരു വേനലില്‍ കണ്ടുമുട്ടാമെന്നു
വാക്ക് നല്‍കി...
_________________________________

കാന്തമായിരുന്നൊരിക്കല്‍.

മുറിക്കപെട്ടതിനു ശേഷം 
കൂടിച്ചേരാന്‍ വിസമ്മതിക്കുന്ന
രണ്ടഗ്രങ്ങളിപ്പോള്‍.
_________________________________

വാര്‍ദ്ധക്യത്തിന്റെ ഗന്ധം 
നിറഞ്ഞ മുറിയില്‍ 
ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്റെ
സുഗന്ധം നിറഞ്ഞ 
ഓര്‍മ്മകള്‍ കുഞ്ഞി പല്ല്
കാട്ടി ചിരിക്കുന്നു.
_________________________________

നിറവയറില്‍ ഇരുകൈകളും
കൊണ്ട് താങ്ങി, തളര്‍ന്ന 
പുഞ്ചിരി പൊഴിക്കുമ്പോള്‍
അവളോടു കളിയായെങ്കിലും 
ഞാന്‍ പറഞ്ഞിട്ടുണ്ട്
" അടുത്ത ജന്മത്തില്‍ ഞാന്‍ 
പെണ്ണായും നീ ആണായും 
ജനിക്ക്. ഞാന്‍ ഗര്‍ഭം ധരിക്കാം
നീ വേവാലതിപ്പെട്. "

തളര്‍ച്ച മാറിയില്ലെങ്കില്‍ കൂടി 
ആ പുഞ്ചിരിയൊന്നല്പം വിടര്‍ത്തി
കൊണ്ട് തന്നെയവള്‍പറയും.
" ങ്ഹും ഇനിയുള്ള നൂറായിരം ജന്മങ്ങളിലും
നിന്റെ കുഞ്ഞുങ്ങളെയെനിക്ക് 
വയറ്റില്‍ ചുമന്നു പെറ്റ് കൂട്ടിയൂട്ടണം "
_________________________________

പ്രണയിച്ചു തുടങ്ങിയതിനു ശേഷമാണ് 
♥ ' ചിറകു മുളച്ചിരിന്നുവെങ്കില്‍ ' ♥
എന്ന ആഗ്രഹം കലശലായത്.
_________________________________

എത്ര വളച്ചിട്ടും 
വളയാതെയൊരൊന്നു.

എത്ര നിവര്‍ത്തിയിട്ടും 
നിവരാതെയൊരു പൂജ്യം

എത്ര മുറിച്ചിട്ടും മുറിച്ചിട്ടും 
മുറിയാതെയൊരു മൂന്ന്

പിന്നെത്ര ശ്രമിച്ചിട്ടും പിടി തരാതെ 
വളഞ്ഞും പുളഞ്ഞും
നെടുകയും കുറുകയും 
പായുന്നൊരു മനസ്സ്‌.
_________________________________

രാജു..രസികന്‍ നിഷ്കളങ്കന്‍.
നാടിനെയും നാട്ടാരെയും നോക്കിയെ-
പ്പോഴും ചിരിച്ചു നടന്നവന്‍, 
ചിരിപ്പിച്ചു നടന്നവന്‍.

ഒരിക്കല്‍ ഒരു കുല മോഷ്ടിച്ചു.

പിന്നെയവന്റെ പുഞ്ചിരി പോലും
കൊലച്ചിരിയെന്നു നാട്ടുകാര്‍.
_________________________________

കിണറ് കുത്തുന്നവന്റെ ധൈര്യം
മുകളില്‍ വട്ടത്തില്‍ കാണുന്ന
ആകാശമാണ്.

പിന്നത് കുറഞ്ഞു വരും
വട്ടവും ധൈര്യവും,

കാലില്‍ നനവ് തട്ടുന്നത് വരെ.
_________________________________

അച്ഛനെ പിടിച്ചു കള്ളയാണയിടാന്‍
അവള്‍ മടിച്ചിരുന്നില്ല, കാരണങ്ങള്‍
രണ്ട്. 
പറഞ്ഞതിലൊന്നു....

കുട്ടിക്കാലത്തുപേക്ഷിച്ചു പോയതിന്റെ 
വാശി തീര്‍ക്കലെന്നു.

പിന്നൊന്നു, രണ്ടാനച്ഛന്റെ പീഡനത്തിന്റെ
അവശേഷിപ്പുകളായി പുറം നിറയെ
പതിഞ്ഞ പാടുകളിലെ ചൊറിച്ചിലിനോടുള്ള
അറപ്പ്.
_________________________________

അവള്‍ എല്ലാം തികഞ്ഞവളായിരുന്നു
ഉന്നതകുലജാത
വിദ്യാസമ്പന്ന
സ്വഭാവശുദ്ധിയുള്ളവള്‍
ദൈവഭയം ഉള്ളവള്‍
പെണ്ണുഴകുക - 
ളെല്ലാം തികഞ്ഞവള്‍

പക്ഷെ അവളുടെ അച്ഛന്റെ
കക്ഷത്തിലെ തുകല്‍ സഞ്ചി
കാശൊഴിഞ്ഞതും മെലിഞ്ഞതുമായിരുന്നു.

വധുവിനെ ആവശ്യമുണ്ട്
സാമ്പത്തികം പ്രശ്നമാണ്
പിന്നൊന്നും പ്രശ്നമല്ല
സുന്ദരന്‍
സുമുഖന്‍ 
സല്‍സ്വഭാവി
_________________________________

പ്രണയം 
പൂത്തുലഞ്ഞു 
നില്‍ക്കുന്നു,
കൊടുംങ്കാറ്റിലും 
കൊഴിയാത്ത 
പൂക്കളുമായി 
_________________________________

ആയിരം വിവരദോഷികള്‍ എന്നെ കല്ലെറിയട്ടെ
വിവരമുള്ളവന്‍ ഒരുത്തന്‍ മതി, മുറിവില്‍ മരുന്ന് പുരട്ടാന്‍.
_________________________________

ദേ വരുന്നു രണ്ടു പേര്‍
പോസിറ്റീവ് എനെര്‍ജിയുമായി

പ്ലാസ്റ്റിക് കാലുകളില്‍ കുഴികള്‍
ചാടിക്കടന്നൊരാള്‍.

പിന്നെ ബെല്‍ ഘടിപ്പിച്ച 
ഊന്നുവടി കുത്തി മറ്റൊരാള്‍.
_________________________________

പുറത്തൊരു മുറിവ്
പുരട്ടാന്‍ ഒരു ട്യുബ് ബെറ്റാടിന്‍

മനസ്സിലൊരു മുറിവ്
പുരട്ടാന്‍ സ്നേഹം ട്യുബില്‍
കിട്ടില്ലാന്ന്.
_________________________________

ഫേയ്സ്ബുക്ക് അധികമായതിനാല-
ടിയില്‍ പിടിച്ചൊരു സാമ്പാര്‍
കൂട്ടിക്കുഴച്ചൊരുച്ചയൂണുണ്ണല്‍
_________________________________

ഒരു ചോദ്യം,
മറുചോദ്യത്തിനപ്പുറം
പിടഞ്ഞു മരിച്ചു,
ഉത്തരംമുട്ടി...
_________________________________

കള്ളിന്റെ പുറത്ത് നല്‍കുന്ന വാക്കിന്
കാരിരിമ്പിന്റെ കരുത്തുണ്ടാകും
_________________________________

വെളുക്കാന്‍ തേച്ചതേറ്റു....
പണ്ടാരോ പറഞ്ഞത് പോലെ പാണ്ടായില്ല
_________________________________

കൊറിക്കുന്നവന് കപ്പലണ്ടി ടൈം പാസായിരിക്കും
വറുക്കുന്നവന് ജീവിതവും ..
_________________________________

ഞാന്‍ കണ്ട നിഷ്കളങ്കരായവരുടെയെല്ലാം മുഖത്ത്
ക്രൂരമായ ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു....
_________________________________

പിന്നില്‍ നിന്നു വിളിച്ചതും, പിന്നെ
മുന്നില്‍ നിന്ന് പിന്നിലേക്കുന്തിയതും നീ...
എന്റെ സിരകളിലെ മിന്നല്‍പ്പിണരുകളൂരി
നിന്റെ നാഭിച്ചുഴിയില്‍ തീകൊളുത്തിയതും
പിന്നെയാത്തീയെന്റെ മാറത്തണച്ചു വെച്ച 
കൊടുങ്കാറ്റെടുത്തൂതിക്കെടുത്തിയതും നീ...
പിന്നെ പെയ്ത വര്‍ഷ കാലങ്ങളില്‍ മടിത്തട്ടിന്‍
മേലൊരു മേഘക്കൂട്ടത്തില്‍ എന്റെ ജീവനെടുത്ത്
ഉരുട്ടിക്കുഴച്ചൂട്ടി വീര്‍പ്പിച്ച വളര്‍ത്തിയ ചോര നിറമുള്ള
പാവക്കുഞ്ഞിന്‍ ചെവിയില്‍ കാര്‍മേഘ വര്‍ണ്ണനെന്നോതിയതും നീ...
_________________________________

ഭക്ഷണം കഴിക്കുമ്പോള്‍ കാണിക്കുന്ന അക്ഷമ 
ഭക്ഷണം കാത്തിരിക്കുമ്പോള്‍ കാണിക്കാറില്ല
_________________________________

നിശബ്ദതയിപ്പോളെനിക്ക് ഭയമാണ്, 
അമര്‍ത്തിപ്പിടിക്കുന്ന പൊട്ടിച്ചിരികളെയും
വിങ്ങലുകളെയും നഷ്ടമാകുന്നതോര്‍ത്ത്‌..
_________________________________

എന്നില്‍ നിന്നുമൊരു പ്രണയ നദി ഉത്ഭവിച്ചത് നീയറിഞ്ഞോ..?
ഇനി നമുക്കേതേലും കടവുകളില്‍ വെച്ച് കണ്ടു മുട്ടം.
ഹൃദയഭാഗത്തണകെട്ടി തടഞ്ഞില്ലേലതിവേഗം നിന്റെ 
നഗ്നപാദങ്ങളില്‍ കുളിരായൊഴുകിയെത്തും.
കൈകുമ്പിളില്‍ നിറയുന്നൊരു തുടം തെളിഞ്ഞ ജലമായി
നിന്റെ പുഞ്ചിരി പ്രതിഫലിപ്പിക്കാം.
അടിയൊഴുക്കിനുമപ്പുറം അഗാധമായ ചരല്‍ പാളികളില്‍
നിനക്കായി മുത്തും പവിഴവും കാത്ത്‌ സൂക്ഷിക്കാം
വരുമോ നീ.... ഉടയാടകളഴിച്ചു വെച്ചെന്നിലേക്കൂളിയിടുമോ..?
_________________________________

അയാള്‍ തന്റെ ചോര പുരണ്ട കൈ, 
അവന്റെ രോമാവൃതമായ മാറിലേക്ക് തടവി. 
അയാള്‍ തന്നെ സ്നേഹത്തോടെ തഴുകുകയെണെന്നു 
കരുതി അവന്‍ മുട്ടിയുരുമ്മി നിന്നു, 
അടുത്ത ഊഴം തന്റെതാണന്നറിയാതെ .
_________________________________

പുഞ്ചിരിച്ചു കൊണ്ട് " നന്ദി " എന്ന് പറയുന്നതിനേക്കാള്‍ 
എത്രയോ മടങ്ങ് ആത്മാര്‍ഥമാണ് കരഞ്ഞു കൊണ്ട് വാക്കുകള്‍ 
കിട്ടാതെ കൈകൂപ്പുന്നത്. _/\_
_________________________________

ധൈര്യം വാങ്ങാന്‍ ഭയം വിറ്റ കാശുമായി അലയുന്നു
_________________________________

നിന്റെയീക്കുറവുകള്‍ത്തന്നെയാണെനിക്കിഷ്ടം
നീയെല്ലാംത്തികഞ്ഞവളായിരുന്നെങ്കില്‍ച്ചിലപ്പോളെനിക്ക്
നിന്നിലേക്കിത്രയടുക്കാന്‍പ്പറ്റില്ലായിരുന്നുവെന്നറിയുന്നു.
ശരിക്കും, നീയെന്നതെന്റെ പ്രതിഭലനംത്തന്നെയാണെന്നത്തോന്നലില്‍
ഞാനെന്റെ കുറവുകള്‍ തിരിച്ചറിയുന്നു...
_________________________________

വിരഹത്തെക്കുറിച്ചുള്ള അജ്ഞതയാവാം
പ്രണയിക്കാന്‍ പ്രേരിപ്പിച്ചത്..
_________________________________

പ്രായമായവരെ ഉപദേശിക്കാന്‍ ശ്രമിക്കരുത്.
അവരുടെ ഉപദേശങ്ങള്‍ അനുസരിക്കാതിരിക്കുകയുമരുത്....
_________________________________

ജീവിതത്തില്‍ റീ ടേക്കുകള്‍ ഉണ്ടാവില്ലാന്ന്‍ ഏതോ ഒരു നടി
ഒരു നടനോട് പറഞ്ഞിട്ടുണ്ടത്രേ....

ജീവിതത്തില്‍ ഇടയ്ക്കെങ്കിലുമൊക്കെ സ്ലോമോഷന്‍ ആകാമെന്ന്
ഒരുത്തി എന്നോട്.....
_________________________________

ഒഴിഞ്ഞ ഓള്‍ഡ്‌ സ്പൈസ് കുപ്പികള്‍ എനിക്ക്
വേദന സമ്മാനിച്ച്‌ കുപ്പയില്‍ കുന്നുകൂടി.

ഷവറിനു ചുവട്ടില്‍ കടിച്ചമര്‍ത്തിയ അലര്‍ച്ചകള്‍ക്ക്
മേല്‍ ചോര തുടിക്കുന്ന ചുണ്ടുകള്‍ വിസില്‍ മുഴക്കി.

അവള്‍ പിന്നെയും പുതപ്പ് ചുറ്റി കണ്ണില്‍ മയക്കം
നടിച്ച് തളര്‍ച്ചയുടെ വേലിയേറ്റത്തിനായി 
പിന്‍വാങ്ങുന്നു.

അവള്‍ക്ക് രതിമൂര്‍ച്ഛയുടെ ശക്തി പരീക്ഷിക്കാന്‍
പിന്നെയുമെന്റെ വെള്ളി ചങ്ങല മാലകള്‍
വിളക്കി ചേര്‍ക്കുന്നു.
_________________________________

വെളുപ്പില്‍ പുരളുന്ന അഴുക്ക് മാത്രമേ നാം കാണുന്നുള്ളൂ.
കറുപ്പിലുമുണ്ട്.. ചിലപ്പോളധികം
_________________________________

ചക്കയും മാങ്ങയും ആണേല്‍ ചൂഴ്ന്നു നോക്കാം..
പക്ഷെ മനുഷ്യനെ.... ഹുംഹും....പറ്റില്ലാന്നാണ് പൊതുവേ.
അതറിഞ്ഞുകൊണ്ട് ഞാനിന്നവളെയൊന്നു ചൂഴ്ന്നു നോക്കാന്‍ ശ്രെമിച്ചു..
ചെമ്പ് ...ഒരൊന്നൊന്നര ചെമ്പ്.. ക്ലാവ് പിടിച്ചിരിക്കുന്നു.....
_________________________________

പൊക്കമില്ലായെന്നത് അവളുടെ കുറ്റമല്ല.
അതവളുടെ ഒരു കുറവാണ്.

അവളെ എടുത്തുയര്‍ത്താന്‍ കഴിയാത്തത് എന്റെ കുറ്റമല്ല.
ശരിക്കും എന്റെ കഴിവില്ലായ്മയാണ്.

കുറ്റകൃത്യങ്ങള്‍ സംഭാവിക്കാതിരുന്നതിനു കുറവുകളേയും,
കഴിവില്ലായ്മയേയും പുകഴ്ത്തണം.
_________________________________

പ്രണയം, ഇഷ്ടങ്ങള്‍ പലതും പൂര്‍ണ്ണമനസ്സോടെ ത്വജിക്കുകയും
ഇഷ്ടമില്ലാത്ത പലതും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും 
ചെയ്യുമ്പോള്‍ വിജയമാകുന്നു.
_________________________________

പുസ്തകജ്ഞാനത്തിന്റെ ആവശ്യകതയും 
അനുഭവജ്ഞാനത്തിന്റെ അനിവാര്യതയും
വിപരീത ദിശയില്‍ കറങ്ങുന്ന ഇരു ഗോളങ്ങളാണ്.
ഒരേ സമയം അതിന്റെ അനേകം മുഖങ്ങള്‍ നേര്‍ക്ക്‌ നേര്‍ 
വന്നു കൊണ്ടിരിക്കുന്നുവെങ്കിലും അവയുടെ സംഗമം 
പ്രതികൂല സാഹചര്യങ്ങളില്‍ അസംഭ്യവമാണ്..
_________________________________

സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വളര്‍ച്ച ഏതാണ്ട് 
OK - യില്‍ നിന്ന് K - യിലേക്കുള്ളത്രയും വരും
_________________________________

അവള്‍ക്കുള്ളിലേക്കെന്റെ ചങ്ക് പറിച്ചു നാട്ടപ്പോള്‍
മറന്നു പോയത് വളമിടാനും വെള്ളമൊഴിക്കാനും.

ഫലമെടുക്കാന്‍ പ്രതീക്ഷിച്ചു ചെന്നയെന്നെ 
സ്വീകരിച്ചത് വേലി കെട്ടിയടച്ച മാറിലെ കോലം.
_________________________________

അവളുടെ ആര്‍ത്തവ ദിനങ്ങളെന്റെ ഭ്രമണപഥത്തില്‍ 
കുറിക്കപ്പെട്ടിരിക്കുന്നു. എന്റെ ചുമലിലെ ദന്തക്ഷതങ്ങള്‍ 
അടിവയറ്റിലവളനുഭവിച്ച വേദനയുടെ സംഹാരികളാണ്.
_________________________________

നിന്റെ ലിപ്സ്റ്റിക് ചുവപ്പിലൊലിച്ചിറങ്ങിയതെന്റെ 
കാമാവെറിയുടെ കറുത്ത നുരയോ?

നിന്റെ കണ്മഷിക്കരടില്‍ വീണു കുഴഞ്ഞ കണ്ണീര്‍ 
തുള്ളിയൊരുകുടം പാല്‍വെണ്ണയോ? 
_________________________________

അവളുടെ കാലുകളുടെ വില ഞാനറിഞ്ഞു. ഏതാണ്ട് ഒരു ലക്ഷം
_________________________________

ഒരു തഴമ്പുണ്ട്...
അത് നിന്റെ കണ്ണുരുട്ടലുകളില്‍ ഭയന്ന്
അവതാളമടിച്ച ഹൃദയത്തിലാണ്. ".....
_________________________________

കേട്ടിട്ടുണ്ട്...

പണ്ടൊരിക്കല്‍ ആകാശവും ഭൂമിയും
പ്രണയബദ്ധരായി ഇറുകെപ്പുണര്‍ന്നു കിടന്നിരുന്നു.
ഒരിക്കലവര്‍ തമ്മില്‍ അകന്നു.
അതിന്‍റെ സ്മരണയാണത്രെ ചക്രവാള സീമ.. 

രാധേ.... 

ഇനിയൊരിക്കല്‍ ഞാനും നീയും തമ്മിലകലുമ്പോള്‍ 
ആ ചക്രവാള സീമ ഇല്ലാതായി,
അവര്‍ വീണ്ടും പ്രണയബദ്ധരാവട്ടെ.
അവര്‍ക്ക് വേണ്ടി നമുക്ക് പിരിയാം.......
_________________________________

ലൈഗികത... ജനനം
ലൈഗികത... മരണം
_________________________________

അസ്ഥാനത്തുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
അവള്‍ ഇറ്റിച്ച രണ്ടു തുള്ളി കണ്ണീരിനു പകരം ഞാന്‍
എന്താണ് നല്‍കുക? മാപ്പ്..നിനക്ക് പറയാന്‍ കഴിയാത്ത
ഉത്തരം ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല
_________________________________

 പ്രണയം.. കോപ്പാണ് കോപ്പ്. പടക്കോപ്പ്.
ഞാന്‍ കേള്‍ക്കുന്നു ഒരു യുദ്ധകാഹളം.
നീ വെട്ടിപ്പിടിക്കാനൊരുങ്ങുന്നത് എന്റെ ഹൃദയമാണ്‌.
ഉറപ്പ്.. എന്റെ വിരിമാറില്‍ നീ പിടഞ്ഞു വീഴും."..........
_________________________________

" അവളുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ചാറ്റ്ബോക്സ്‌ തുറന്നപ്പോള്‍ കണ്ടത് 
വിരഹത്തില്‍ പൊതിഞ്ഞ പിടയുന്ന ഹൃദയം "...
_________________________________

ആശയ ദാരിദ്ര്യം.......
പിടി തരാത്ത വാക്കുകള്‍.........
പൂര്‍ണ്ണമാകാത്ത വാചകങ്ങള്‍..........
അതിഘോരമായ കഥാപാത്ര സൃഷ്ടി........
സൃഷ്ടിക്കപ്പെട്ട പെണ്‍കഥാപത്രത്തോടൊപ്പം 
ഇടനാഴിയില്‍ ഒരു വേള അറച്ച് നിന്നു. 
ഒടുവിലവളെ ഒരു കുളിമുറി സൃഷ്ടിച്ച് അതില്‍ കേറ്റി വാതിലടച്ചു.
നായകന്‍ എത്തുന്നത് വരെ അവള്‍ അവിടെ കിടക്കട്ടെ.
പീഡിപ്പിച്ചു തളര്‍ന്ന വില്ലന്‍ ഒന്ന് വിശ്രമിക്കട്ടെ.
................................ഇടനാഴിയില്‍ കുളിമുറിയോ? 
കഥാകാരന് ഇനി ചിന്തകളുടെ പിരിമുറുക്കം.
................................ഇടനാഴിയില്‍ കുളിമുറിയോ? 
എന്താണീ ലോജിക്കിന്റെ മലയാളം?
_________________________________

ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സുഖം
അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് " ..
_________________________________

" എന്നെ വ്യഭിചരിച്ചിരുന്ന വിലകുറഞ്ഞ മദ്യം, 
ഒടുവില്‍ എന്നെ വിഴുങ്ങുകയും ചെയ്തു " .....
_________________________________

" നിനക്ക് ശരിയെന്നു തോന്നുന്നത് എന്റെ തെറ്റുകളാവും
അങ്ങനെയെങ്കില്‍ നിന്റെ ശരികളില്‍ ഞാനേറെ ദുഖിക്കുന്നു 
_________________________________

പൂര്‍ണ്ണമായ ഒരു വരിയില്‍ നിന്നും അടുത്തതിലേക്കുള്ള 
ചിന്തയുടെ ചാട്ടം പതിഞ്ഞതും വേഗത്തിലുമാണ്. 
എന്നാല്‍ വാക്കുകള്‍ മടി പിടിച്ചു വഴങ്ങാതെ നില്‍ക്കും.
_________________________________

ഇന്നലെ പല്ലിളകുന്നു..
സുന്ദരിയായ ഒരു വനിതാ ദെന്തിസ്റ്റിനെ കാണുന്നു...
അവര്‍ പല്ല് പറിക്കുന്നു...
ദേ ഇപ്പൊ ചങ്കിളകുന്നു...
_________________________________

അവളുടെ എല്ലാം എനിക്കിഷ്ടമാണ്
അവളുടെ തുമ്മല്‍ എനിക്കിഷ്ടമാണ്
'' ചുമ 
'' കോട്ടുവായ്
'' കൂര്‍ക്കംവലി
'' ഏമ്പക്കം
'' മൂളല്‍
'' ഞരക്കം
'' ഞെരിപിരി എല്ലാം എനിക്കിഷ്ടമാണ്

അവള്‍ ആദ്യമായി എന്റെ മുന്നില്‍ ഓക്കനിച്ച ദിവസം
എനിക്കോര്‍മ്മയുണ്ട്. കാരണം,
അന്നാണ് ടെലിഗ്രാം നിര്‍ത്തലാക്കിയത്.
കേട്ടുകേള്‍വി മാത്രമുള്ള കമ്പിയില്ലാക്കമ്പിയെ കുറിച്ചോര്‍ത്തു
വേവലാതിപ്പെട്ടതും അന്ന് തന്നെ.
_________________________________

നീയെന്നെ വെറുക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നിലേക്ക് 
അടുത്തുകൊണ്ടിരിക്കുകയാണ് ...

നീയെന്നെ വേദനിപ്പിക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നില്‍
അലിഞ്ഞു ചേരുകയാണ് ...
_________________________________

എങ്ങനെയൊക്കെ നോക്കിയിട്ടും ഞാനവളില്‍ സൗന്ദര്യം കണ്ടില്ല .. 
ഇനി നീയെന്ത് കാട്ടാന്‍ എന്ന മട്ടില്‍ ഞാന്‍ കൈകെട്ടി നിന്നു . 
ഒന്നലോചിച്ചതിനു ശേഷം ഇരു കൈകളിലെയും കൂര്‍ത്ത നഖങ്ങള്‍ 
അവള്‍ തന്‍റെ ഇടത് മാറിലേക്ക് കുത്തിയിറക്കി, 
ഇരു വശത്തേക്കും വലിച്ചു. ഇമചിമ്മരുതേയെന്ന കരുതലോടെ ഞാന്‍ നോക്കി നിന്നു ..
_________________________________

Tuesday, April 1, 2014

രണ്ടാമന്‍

എന്റെ മറ്റൊരു രൂപമുണ്ട് 
നിഴലില്ലാത്ത ഗന്ധമില്ലാത്ത 
ഒരഞ്ജാത രൂപം.

ഞാന്‍ നന്മ വിതയ്ക്കുന്നിടത്ത്
തിന്മയുടെ കള നടുന്നവന്‍.

എന്റെ കഞ്ഞി പാത്രത്തില്‍ 
ഉപ്പ്‌ കൂട്ടുന്നവന്‍.

എന്റെ ചായ കോപ്പയില്‍
കയ്പ്പ്‌ കലര്‍ത്തുന്നവന്‍.

ഉണക്കാനിട്ട തൂവെള്ള കുപ്പായത്തില്‍
മഷിയൊഴിച്ചു മറഞ്ഞു നിന്നവന്‍.

കറുപ്പില്‍ കരി തേച്ചു കറുകറുപ്പെന്നു
പറ്റിച്ചവന്‍.

കണ്ണുകള്‍ പൊത്തിപിടിച്ചിട്ടു
കറുത്ത വാവെന്നു പറഞ്ഞവന്‍.

കണ്ണിലെ കരട് മാറ്റി കണ്ണീരില്‍ വെള്ളം കൂട്ടി 
മുഖം പൊത്തി ചിരിക്കാന്‍ പഠിപ്പിച്ചവന്‍.

' അഹങ്കാരി ' എന്നെഴുതിയ കടലാസൊട്ടിക്കാന്‍
നെറ്റിയില്‍ പശ തേയ്ച് തന്നവന്‍.

പുഞ്ചിരിച്ചുകൊണ്ട് കൊലക്കത്തി
പുറകിലൊളിപ്പിക്കുന്നതെങ്ങനെയെന്നു
കാട്ടി തന്നവന്‍.

എതിര്‍ക്കാന്‍ വരുന്നവന് നേരെയുതിര്‍ക്കാന്‍ 
കൂരമ്പുകള്‍ക്കു മൂര്‍ച്ചയേറ്റിത്തന്നവന്‍.

ഭീഷണി മുഴക്കിയവനേഷണി കേറ്റാന്‍
ഉച്ചഭാഷിണിയില്‍ പാഷാണം കലക്കിയവന്‍.

ഒച്ച കൂട്ടി പിച്ച തെണ്ടാന്‍ പിച്ച പാത്രത്തില്‍
പച്ച നോട്ടിട്ട് തന്നവന്‍.

ആലസ്യത്തില്‍ ഏലസ്സ് കെട്ടി മേദസ്സു കൂട്ടാന്‍
സ്വാദുള്ള ശ്രോതസ്സ് കാട്ടി തന്നവന്‍.

" പ്രേമത്തിന് കണ്ണില്ലാ " യെന്നതിനെ 
കാമത്തിനു കണ്ണില്ലായെന്നു തിരുത്തി വായിപ്പിച്ചന്‍.

മുഴുപ്പുള്ള കൊഴുപ്പ്‌ തേടി ഒഴുക്കുള്ള പുഴ കടക്കാന്‍
ചൂട്ട്‌ കത്തിച്ചു കൂട്ട് വന്നവന്‍.

അടി വയറ്റില്‍ മുള്ളാണി കേറ്റിയിട്ട്
രതി വേദനയെന്നോതിയവന്‍.

പിന്നൊരിക്കല്‍ പിണങ്ങി പിരിയാനവനോട് 
ശണ്ട കൂടിയപ്പോഴവനുണ്ട് ചോദിക്കുന്നു 
എന്റെയുള്ളില്‍ കൂടുകൂട്ടാനൊരിടം തരുമോന്നു.

ഇല്ലായെന്നാവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ 
ഒരു മടിയും കാട്ടാതെ കഴുത്തില്‍ കയര്‍ കുരുക്കിട്ട്
ഭൂമി തുരന്നവന്‍ താഴേക്കു ചാടി.

നഷ്ടപ്പെട്ടതറിയാതെ ഞാനിപ്പോഴും 
കണ്ണാടിയിലെന്റെ മുഖം പരതുന്നു. 

Thursday, March 20, 2014

അവള്‍ പറയുന്നു

അവള്‍ പറയുന്നു എന്നെ കുറിച്ചുള്ള ചിന്തകള്‍ അവള്‍ക്കു 
മേലൊരു കാര്‍മേഘമായി ഉരുണ്ടു കൂടിയിട്ട് പെയ്യനാകാതെ 
ഇടിമിന്നല്‍ കൂട്ടുന്നുവെന്നു.

അവള്‍ പറയുന്നു എന്നിലേക്ക് വീശിയൊഴിക്കാന്‍ മഴവില്ല് 
പിഴിഞ്ഞെടുത്ത ഏഴ് നിറങ്ങള്‍ എത്ര ചാലിച്ചിട്ടും 
കറുപ്പായിപ്പോകുന്നുവെന്നു.

അവള്‍ പറയുന്നു ഏറെയായി കാത്തടച്ചു വെച്ചിരുന്ന 
സിന്ദൂര ചെപ്പ് തുറന്നപ്പോള്‍ ആരോ പിഴുതെടുത്തു മാറ്റിയ 
കണ്‍പ്പീലി തുണ്ടുകളെന്നു.

അവള്‍ പറയുന്നു ജീവിതം എന്നെ ചുറ്റി പറ്റിയാണെന്നു. 
എനിക്ക് ചുറ്റും ഒരു ഭ്രമണപഥം സൃഷിട്ച്ചു അതിലൂടെ
സഞ്ചരിക്കുവാണെന്നു.

അവള്‍ പറയുന്നു ഉദയം കാണാനൊരു ഹൃദയവുമായി 
എനിക്ക് ചുറ്റും വലം വെയ്ക്കുന്നുവെന്നു. എത്ര ചുറ്റിയിട്ടും അസ്തമയത്തിനു മുന്‍പ്‌ എത്താന്‍ കഴിയുന്നില്ലാന്ന്.

അവളൊന്നും പറയാതിരുന്നതിന് ശേഷം
പിന്നെ ആരോടെന്നില്ലാതെ ചോദിക്കുന്നു എത്ര പറഞ്ഞാലും 
എന്ത് പറഞ്ഞാലും എനിക്കെങ്ങനെ വെളുക്കെ ചിരിക്കാന്‍
കഴിയുന്നുവെന്നു.
  

Wednesday, March 19, 2014

തുരുമ്പെടുക്കുന്നതിനു മുന്‍പ്‌


മണ്ണിനടിയില്‍ സുഖസുഷുപ്തി
പിന്നെ കള്ളതൂക്കം തൂങ്ങി ത്രാസിലാടുന്നു.
അവിടുന്ന് പിന്നെ ആലയ്ക്ക് മൂലയില്‍
തീക്കനലില്‍ ചുട്ടു പഴുക്കുന്നു. 
താളം തെറ്റാതെ കൂടത്തിനടിയേറ്റു വാങ്ങി
മെരുങ്ങി കൂര്‍ത്ത് വളഞ്ഞു തിളങ്ങുന്നു.
ഉരുളന്‍ തടിയില്‍ പിടിയിട്ടു
വിയര്‍പ്പൊലിക്കുന്ന മുതുകിലൊട്ടിയൊരു
രാത്രി യാത്ര.
നിലവിളിക്ക് മേല്‍ വായുവിലൂടെ തലങ്ങും
വിലങ്ങും പറന്നിറങ്ങുമ്പോഴും 
തടയുന്ന കൈകളില്‍ ആഴ്ന്നിറങ്ങുംമ്പോഴും
കാവിക്കെന്നോ ചുവപ്പിനെന്നോ പച്ചയ്ക്കെന്നോ
അറിയാതെ അടിമയെപ്പോലെ കണ്ണടച്ച് 
കൊണ്ടൊരു കൃത്യ നിര്‍വഹണം.

കഥകഴിഞ്ഞു. 
വലിച്ചെറിയാനൊരിടം തേടി വീണ്ടും യാത്ര.
പുഴയിലോ കുളത്തിലോ കാട്ട്പൊന്തയിലോ
സുരക്ഷിതമായൊരു വലിച്ചെറിയല്‍.
കഥതുടരുന്നു.
നായ നക്കാനായി ജീവിതം ചോരമണം 
പേറിയതറിയാതെ കാത്ത് കിടപ്പ്.
കഥതുടങ്ങുന്നു.
തൂവാലയില്‍ പൊതിഞ്ഞു വിചാരണയ്ക്കായി
ഒരു ജീപ്പ് യാത്ര.

Tuesday, February 18, 2014

മൂന്ന് ബുക്ക്‌ ഷെല്‍ഫുകള്‍

ദേ ആ മൂന്ന് ബുക്ക്‌ ഷെല്‍ഫുകള്‍ കണ്ടോ?

ആദ്യം കാണുന്നതില്‍ നിറയെ
വിപ്ലവത്തെ തുലയ്ക്കാനുള്ള 
വരികളാണ്. 

രണ്ടാമത്തെതില്‍ വിപ്ലവത്തിന്റെ
നന്മയും തിന്മയും വേര്‍തിരിക്കുന്ന
വരികളാണ്. 

പിന്നെയുള്ളതില്‍ വിപ്ലവം വിപ്ലവം
വിപ്ലവം വിപ്ലവം വിപ്ലവം വിപ്ലവം

ചോരചിന്തുന്ന വാക്കുകള്‍ 
തീ ജ്വലിക്കുന്ന വരികള്‍.

ഇവിടേക്ക് വരുമ്പോള്‍ എന്റെ മനസ്സ്
ശൂന്യമായിരുന്നു. ചിന്തകള്‍ അജ്ഞാതമായിരുന്നു.
ഞാന്‍ മൂന്നാമത്തെ ഷെല്‍ഫ് തിരഞ്ഞെടുത്തു.
കാരണം മറ്റു രണ്ടിലും നിറയെ ചിലന്തി
വല കെട്ടിയിരുന്നു ചിതലരിച്ചിരുന്നു.

മൂന്നാമത്തെ ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ 
ഞാന്‍ വായിച്ചു തീര്‍ത്തു. ആവര്‍ത്തിച്ചു വായിച്ചു.
പിന്നെയും പിന്നെയും നൂറു വട്ടം ആയിരം വട്ടം 
പല പേജുകളും കീറിയെടുത്തിരിക്കുന്നു.
ചുവന്ന മഷി കൊണ്ട് അടി വരയിട്ട വരികള്‍. 
മുന്‍പ്‌ വായിച്ചവര്‍ എഴുതിയിട്ട 
മാര്‍ഗരേഖകള്‍ ലഘുലേഖകള്‍.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ ചോരയുടെ
നിറം ചുവപ്പെന്നു. 

പിന്നെ ഞാന്‍ പരതിയത് ഒരു തീപ്പെട്ടിക്കാണ്.
ആദ്യ രണ്ടു ഷെല്‍ഫുകള്‍ കത്തിക്കാനായി.

Friday, December 27, 2013

അയ്യോ...!! സത്യമായിട്ടും ഇത് എന്നെക്കുറിച്ചല്ല നിങ്ങളെക്കുറിച്ച് പണ്ടേയല്ല.. ( ഫേയ്സ്ബുക്ക്‌ നുണകള്‍ 3 )

( കണ്ണങ്കരക്കോണം, വലിയ വളവില്‍ ചെറിയ രീതിയില്‍
മുറുക്കാന്‍ കട നടത്തുന്ന വലിയ സ്വപ്നങ്ങള്‍ ഒന്നും
ഇല്ലാത്താ വില്‍ഫ്രെഡ് ഡിസൂസ പെരേരയുടെ ചെറിയ
ചില ഫേയ്സ്ബുക്ക്‌ സ്വപ്നങ്ങള്‍ )

ആഞ്ഞിരുനാല്‍ ചാഞ്ഞു വീഴാത്തൊരു കസേര വാങ്ങണം.
വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഉരുളുകയും ചെയ്യുന്നത്.
പറമ്പിലെ തേക്ക് വിറ്റ കാശ് അലമാരിയില്‍ ഇരിപ്പുണ്ട്. 
ഒരു കമ്പ്യൂട്ടര്‍ വാങ്ങണം. ചാട്ടുളി പോലത്തെ
കീബോര്‍ഡും ശരവേഗത്തില്‍ പായുന്ന മൗസും വേണം.
പിന്നെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കടക്കണം.
ഒരേഴു ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് തറക്കല്ലിടണം.
മഴവില്ലിന്റെ നിറത്തിലുള്ള ഏഴെണ്ണം. അതിലൊന്ന്
ഉന്നത കുലജാത‍. പിന്നെ ആണൊന്നു പെണ്ണൊന്നു
ആണും പെണ്ണും കെട്ടതൊന്നു.‌കുഞ്ഞിന്റെ മുഖം വെച്ച് 
ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം 
പറയുന്ന മറ്റൊന്ന്. പിന്നെ കണ്ണുകള്‍ മാത്രമുള്ള ഒരു സുന്ദരി. 
വായില്‍ വന്നത് കോരയ്ക്ക് പാട്ട് എന്ന പോലെ ഓരോന്ന് പടച്ചു 
വിടണം. കണ്ടവന്റെയൊക്കെ പോസ്റ്റുകളില്‍ പോയി അപ്പിയിടണം. ചാറ്റില്‍ കമ്പിയും കരിമ്പുമായി വരുന്നവന്മാരുടെ മേല്‍ മുളക് വെള്ളം ഒഴിക്കണം. ചാറ്റ് വിന്‍ഡോ സ്ക്രീന്‍ഷോട്ട് 
ആക്കി ചുമരില്‍ ഒട്ടിക്കണം. അതിനു ചുവട്ടില്‍ സഹോദരന്‍
ചമഞ്ഞു വരുന്ന അഭിനവ ഞരമ്പുകളെ കൊണ്ട് ചാണക
വെള്ളം തളിപ്പിക്കണം കല്ലെറിയിപ്പിക്കണം.  
പെണ്‍ പ്രൊഫൈല്‍ പിക് പ്രതിമകളോടു സംവദിക്കണം.
അവിടെ വന്നു ഒലിപ്പിക്കുന്ന കൊഞ്ഞാണന്മാരോടു
കടിപിടി കൂടണം. അവളുമാരില്‍ നിന്ന് കിട്ടുന്ന ലൈക്കുകള്‍
മനസ്സിലോര്‍ത്തു സ്വയംഭോഗം ചെയ്യണം.( സ്വയംഭോഗം-
എഴുത്തില്‍ ഇപ്പൊ ഈ വാക്ക് ചേര്‍ക്കുന്നത് സാമ്പാറില്‍
തക്കാളി ചേര്‍ക്കുന്ന പോലെയാ. അല്പം പുളി അധികം കിട്ടും. 
ബുജി പരിവേഷം ഒന്ന് കൂട്ടും. പ്രവര്‍ത്തി കുളിപ്പുരയിലും,
എഴുത്ത് ഇ- ലോകത്തിലെ വീട്ടിലും ചുവരിലും. പണ്ടൊക്കെ 
സ്വയംഭോഗം എന്ന വാക്ക് കാണണമെങ്കില്‍ ആരോഗ്യമാസികയിലെ ഡോക്ടറോട് ചോദിക്കാം എന്ന പംക്തി വായിക്കണം) എഴുതി എഴുതി നൂറു ലൈക്‌ തികച്ചു കിട്ടുന്ന ഒരു സൂപ്പര്‍ ഹീറോ മെഷീന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ തകഴി ബഷീര്‍ ലെവലില്‍ താനെത്തിയെന്നുള്ള ഹുങ്കില്‍ ജെട്ടിക്ക് മുകളില്‍ പാന്റിടണം. അല്പന് അര്‍ത്ഥം കിട്ടിയപ്പോലെ അര്‍ദ്ധരാത്രിക്കും കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് ഫോട്ടോ ഇടണം. അംഗഫലം കാട്ടിയെങ്കിലും അംഗബലം അയ്യായിരം ആക്കി കഴിഞ്ഞാല്‍ പിന്നെ ആശയം അന്വേഷിച്ച്‌  അധികം അലയേണ്ടി വരില്ല. എഴുതി വിടുന്ന കായും പൂയും 
ഒക്കെ ചര്‍ച്ച ചെയ്യപ്പെടും. പിന്നെ വിമര്‍ശനം... അതിപ്പോ
ഗാന്ധിജിയായാലും അംബേദ്‌കറായാലും വിമര്‍ശിച്ച് അവരുടെ 
കണ്ണട പൊട്ടിക്കണം. തിരിച്ചു മുട്ടാന്‍ വരുന്നവന്മാര്‍ക്ക് 
നേരെ വാരിയെറിയാനെപ്പോഴുമൊരു കുട്ട ചാണകവും ചെളിയും
കരുതണം. ഒരു ജാതിയൊരുമതമെന്ന് പറയാതെ പറഞ്ഞു മതവികാരം വ്രണപ്പെടുത്തണം. വ്രണം ഉണങ്ങുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്  ആസിഡ്‌ ഒഴിച്ചിളക്കിക്കൊടുക്കണം. പോക്ക് ചെയ്ത് കുണ്ടിക്കിട്ടു കുത്തണം. അയല്‍പ്പക്കത്തെ തൊഴിലുറപ്പിനു പോകുന്ന രമണി ചേച്ചിയുടെ മക്കള്‍ പട്ടിണിയാണോ എന്നന്വേഷിച്ചില്ലെങ്കിലും ആഫ്രിക്കയിലെ ആനകളെ കുറിച്ചും അന്റാര്‍ട്ടിക്കയില പെന്‍ഗ്വിനുകളെ കുറിച്ചും 
വേവലാതിപ്പെടണം. പോസ്റ്റ്‌ മോഷണം തൊഴിലാക്കിയവന്മാരെ 
കൂട്ട് പിടിച്ചു ഒരു ഗ്രൂപ്പ്  തുടങ്ങണം. അയല്‍പ്പക്കക്കാരും അടുത്ത 
സുഹൃത്തുക്കളും ഡാ, അളിയാ, മച്ചാ കമന്റുകളുമായി വന്നാല്‍ 
അണ്‍ ഫ്രെണ്ട് ചെയ്ത് ബ്ലോക്കണം. സിനിമ കണ്ടില്ലേലും റിവ്യൂ എഴുതി റിവ്യൂ എഴുതി മാസം രണ്ടു പടമെങ്കിലും പൊട്ടിക്കണം.
ഒരു ക്യാമറാ വാങ്ങണം. ഏതണ്ടനുമടകോടനും പറ്റുന്ന പണിയാണ് പോട്ടോ പിടുത്തം എന്ന് തെളിയിക്കണം.... മുഖംമൂടി മുഖവുമായി മുഖപുസ്തകത്തില്‍ മുക്രയിട്ടും മുങ്ങാഴിയിട്ടും മലയാളി മാന്യന്‍മാരുടെ മാന്യത വെറും മൈ** ആണെന്ന് തെറ്റിദ്ധരിപ്പിക്കണം..( എന്ത്..? തെറ്റിദ്ധരിപ്പിക്കാനോ? അതിനു ആര്‍ക്കെങ്കിലും കഴിയുമോ )  എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ..............തുടരും

അതേടി... രാത്രി കഞ്ഞിക്ക് ചമ്മന്തി മതി. പിന്നേ.. മുളകധികം 
അരയ്കണ്ട. രാവിലെ പണിപാളും. എരിഞ്ഞിരിന്നാല്‍ വിരിഞ്ഞിരുന്നെഴുതാന്‍ പറ്റില്ല.

Thursday, December 12, 2013

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌ ( ഫേയ്സ്ബുക്ക് നുണകള്‍ 2 )

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌

പെണ്ണുങ്ങള്‍ രാത്രി കിടക്കുന്നതിന് മുന്‍പ്‌ :

അയ്യോ..നാളെ കാപ്പിയ്ക്കെന്താ? അരിപ്പൊടി ഇരിപ്പുണ്ടായിരുന്നു.
കടലയെടുത്ത് വെള്ളത്തിലിടെണ്ടതായിരുന്നു. ഇനി വയ്യ.
കുഴപ്പമില്ല. പറമ്പില്‍ കപ്പ നില്‍പ്പുണ്ട് അത് പുഴുങ്ങാം.
മുളക് ചമ്മന്തിയരയ്‌ക്കാം.

കാപ്പി കുടി കഴിഞ്ഞ് :

അയ്യോ..ഉച്ചയ്ക്കെന്താ? മീന്‍കാരിയെ കാണുന്നില്ലല്ലോ.
ചന്ത പിരിഞ്ഞു കാണും.കയ്യാലയ്ക്കല്‍ മുരിങ്ങ നില്‍പ്പുണ്ട്.
മുരിങ്ങക്കായ് പറിച്ചു അവിയല്‍ വെയ്ക്കാം.ഇല ഒടിച്ചു തോരന്‍ വെയ്ക്കാം.
കിണറ്റിന്‍ക്കരയില്‍ പപ്പായയും കാണും അത് കുത്തിയിട്ട്
പയറും ചേര്‍ത്ത് ഒരു കറി വെയ്ക്കാം. മോരിരിപ്പുണ്ടോ ആവോ?

ഊണ് കഴിഞ്ഞ് :

അയ്യോ..വൈകിട്ട് രാധാമണിയും കെട്ടിയോനും കൂടി വരുമല്ലോ?
ചായേടെ കൂടെ എന്തേലും കൊടുക്കണ്ടേ. അവലിരിപ്പുണ്ട്.
ശര്‍ക്കരയുണ്ടോ എന്തോ? കാണും തേങ്ങയിട്ടു കൊവുത്ത് കൊടുക്കാം.

ചായ കുടി കഴിഞ്ഞ് :

അയ്യോ..അത്താഴത്തിനെന്താ? പാല്‍ക്കഞ്ഞി വെയ്ക്കാം.
തേങ്ങ ചമ്മന്തിയും പപ്പടം കാച്ചിയതും മതി.

ദേ ഇപ്പൊ അതായത്‌ ഫേയ്സ്ബുക്ക് ഉണ്ടായതിനു ശേഷം

രാത്രിയുടെ അന്ത്യയാമങ്ങളില്‍ :

കോന്തന്മാരെല്ലാം ഓണ്‍ലൈന്‍ ഉണ്ട്. ഒരു ഗുഡ്‌ നൈറ്റ്‌
പറഞ്ഞേക്കാം. നാളെ രാവിലത്തേക്ക് ചിരിക്കാനുള്ളത്
കിട്ടും.

രാവിലെ ഉണര്‍ന്നുടനെ :

ഇവിടെങ്ങാണ്ട് ഒരു പൂച്ചകുട്ടി കറങ്ങി നടക്കണ കണ്ട്.
എവിടാണാവോ. അതിനെ ഉമ്മവെയ്ക്കുന്ന ഒരു ഫോട്ടോ ഇടാം.
" എന്റെ കുറിഞ്ഞി കുട്ടി ഇന്നലെ എന്നോടൊപ്പമാ കിടന്നേ "
എന്നൊരു അടികുറിപ്പും കൊടുക്കാം.

കാപ്പി കുടി കഴിഞ്ഞ് :

ഇതില്‍ ഏതു സ്മൈലി ഇടും?

:) :( :D :p o.O B| <3 :o :'( ;) :/ :* ^_^ :v
ഇതില്‍ പഴങ്കഞ്ഞി കുടിച്ചിട്ടിരിക്കുമ്പോള്‍ ഇടാന്‍ പറ്റിയ സ്മൈലി ഏതാ?


ഊണ് കഴിഞ്ഞ്‌ :

എനിക്ക് ബ്ലോക്കി കളിക്കാന്‍ കുറച്ചു അലവലാതികളെ കിട്ടണേ.
ബ്ലോക്കിയിട്ടും ബ്ലോക്കിയിട്ടും എന്റെ കൈത്തരിപ്പ് തീരുന്നില്ലല്ലോ?

ചായകുടി കഴിഞ്ഞ് :

കയ്യില്‍ കപ്പുമായി നില്‍ക്കുന്ന ഫോട്ടോ ഇടാം. അതിനു കപ്പിന്
എവിടെ പോകും? ഇവിടെ മൂട്‌ ഞണുങ്ങിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍
അല്ലെ ഉള്ളൂ. നെറ്റില്‍ നിന്ന് ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്യാം.

സന്ധ്യക്ക് :

പ്രൊഫൈല്‍ പിക് ഒന്ന് മാറ്റിയേക്കാം. ലൈക്ക് ആയിരം
തികയ്ക്കാന്‍ ഇനി എത്രണ്ണം ഉണ്ടോ ആവോ?

അത്താഴം കഴിഞ്ഞ് :

എന്തെര് ചെയ്യോ യെന്തോ ?
ഒരു കവിതയെഴുതാം.. ഇളം കാറ്റില്‍ തേങ്ങാ കുലകള്‍....
സുബാഷ് സുബാഷ്....അത് മതി അത് മതി..

പാതിരാത്രി പന്ത്രണ്ടു മണിക്ക് :

കാമ ദാഹവുമായി വരുന്ന അഭിനവ പഞ്ചാരകള്‍ക്കും
ഒലിപ്പുകള്‍ക്കും പ്രതീക്ഷയേകാന്‍ ചൂട്ടും കത്തിച്ചു...
ഛെയ്..പച്ചയും കത്തിച്ചിരിക്കാം..

Monday, December 2, 2013

അവിഹിതം..അപരാധം.. ( ഫേയ്സ്ബുക്ക് നുണകള്‍ 1 )


സംസാരവിഷയം..നാലാള്‍കൂടുന്ന കവല, 
ചായക്കട,ബാര്‍ബര്‍ ഷോപ്പ്‌
എല്ലാടത്തും അത് തന്നെ വിഷയം..

കഞ്ഞിയില്‍ ഉപ്പിട്ട് കുടിക്കാന്‍ വകയില്ലാത്ത 
പപ്പനാവന്‍ ചേട്ടന്റെ ഇളയ മോന്റെ പോസ്റ്റുകള്‍ക്ക് 
കിട്ടുന്ന ലൈക്കിന്റെ എണ്ണവും..
നാട്ടുകാര്‍ എന്നും ബഹുമാനിച്ചിരുന്ന സുമതി ടീച്ചറിന്റെ 

മരുമോളുടെ ഫോട്ടോയ്ക്ക് കിട്ടുന്ന അശ്ലീല
ഫോട്ടോ കമന്റുകളും ഒക്കെ തന്നെ...

പോസ്റ്റിനും ഫോട്ടോയ്ക്കും ലൈക്കും കമന്റും കിട്ടാത്തവര്‍
തലയില്‍ തുണിയിട്ട് നടക്കുന്നു...

പാസ്‌വേഡ് മറന്നു പോയ മരംവെട്ടുകാരന്‍ അനീഷ്‌ കുമാര്‍
ആത്മഹത്യക്ക് ശ്രെമിച്ചു... കയര്‍ കുരുക്കിട്ട ഫാന്‍ ക്ലാമ്പ്
ഇളകി തലയിലൂടെ വീണു ബോധം നഷ്ടപ്പെടുകയും
ബോധം തിരിച്ചു വന്നപ്പോള്‍ പാസ്‌വേഡ് ഓര്‍മ്മ വരുകയും
ചെയ്തു...അപ്പൊ തന്നെ ലോഗിന്‍ ചെയ്തു തൃപ്തി അടയുകയും..
ഫാന്‍ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യന്‍ സുരേഷിനു ഒരു നന്ദി പോസ്റ്റ്‌
ചെയ്യുകയും ചെയ്തു..

ഫേയ്സ്ബുക്ക് വഴി ഒളിച്ചോടിയ ലിസി വീണ്ടും പെറ്റു..
ഇത്തവണ ഇരട്ടകള്‍..ഒന്നിന് ചാറ്റ് എന്നും മറ്റേതിന്
പോക്ക് എന്നും പേരിട്ടു.

നിരന്തരം ഐ ലൗവ്‌ യൂ മെസ്സേജ് അയച്ചിരുന്ന ആഫ്രിക്കന്‍
സുന്ദരിയെ കാണാന്‍ സൊമാലിയയിലേക്ക് പോയ, കവലയില്‍
മൊബൈല്‍ ഷോപ്പ്‌ നടത്തിയിരുന്നു വിനോദ് ' കൊള്ളക്കാരുടെ
തടങ്കലില്‍ ' എന്ന വാര്‍ത്ത കേട്ട് അവന്റെ ഭാര്യ പ്രൊഫൈല്‍ പിക്
ബ്ലാക്ക്‌ ആക്കി.." സേവ് വിനോദ്‌ " എന്നൊരു പേജും തുടങ്ങി.

വാളില്‍ നിരന്തരം ഫോട്ടോ ടാഗ് ചെയ്തിരുന്ന കൂട്ടുകാരനെ
എറിഞ്ഞു കൊന്ന കേസില്‍ ഗുണ്ട ചാട്ടുളി രാജേഷിനെ
തൂക്കി കൊല്ലാന്‍ വിധിച്ചു.. ജഡ്ജി അവസാന ആഗ്രഹം
ചോദിച്ചപ്പോള്‍ തന്റെ ശിക്ഷവിധിച്ച ജഡ്ജിക്കൊപ്പം നിന്ന്
ഫോട്ടോ എടുത്ത് അത് അവസാനത്തെ പ്രൊഫൈല്‍
പിക് ആക്കണമെന്നും തന്റെ ബ്രസീലിയന്‍ ലേഡി ഫ്രെണ്ടിനു
ടാഗ് ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ജഡ്ജി ഉള്‍പ്പെടെ
കോടതി മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാരും കരഞ്ഞു......

മലബാര്‍ സ്ലാങ്ങില്‍ കഥയെഴുതുന്ന ക.കീ.മുഹമ്മദിന്റെ
കഥ മോഷ്ട്ടിച്ചു തിരോന്തരം ഭാഷയിലേക്ക് മാറ്റി പോസ്റ്റ്‌
ചെയ്ത ബ.ബി. ബഷീറിനെതിരെ പീഡനകുറ്റത്തിനു കേസ്‌
കൊടുത്തു.. " ഇവിടെ ആരാണ് പീഡിപ്പിക്കപ്പെട്ടത് " എന്ന
പോലീസിന്റെ ചോദ്യത്തിനു " എന്റെ പൊന്നോമന കഥ "
എന്ന് പൊട്ടികരഞ്ഞു കൊണ്ട് ക.കീ.മുഹമ്മദ് പറഞ്ഞു.
എന്നാല്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്നും തികച്ചും
തിരോന്തരം ഭാഷയോടുള്ള മലബാറുകാരന്റെ അവഗണനയുടെയും
അവജ്ഞയുടെയും ഭാഗമായാണ് എന്നും ബ.ബി. ബഷീറിന്റെ വക്കീല്‍ വാദിച്ചു. ഒടുവില്‍ ബ.ബി. ബഷീറിന്റെ അപ്പിയിട്ട സുലൈമാനി കുടിച്ചു കൈ കൊടുത്തു ഇരുവരും ഒത്തുതീര്‍പ്പിലെത്തി................................................................................തുടരും

"ചേട്ടാ ദോ ദത് ദെന്താ?"
"ദേത്?"
"ദൂണ്ടെ ദത്"
"ഓ.. ദതോ..ദതാണ് റേഡിയോ"

Wednesday, November 20, 2013

ഒന്നും ഒന്നും പിന്നെ ഒന്നും

ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ 
അവശേഷിപ്പായി ആ പിഞ്ചുകുഞ്ഞിന്റെ 
ഇളം ചുണ്ടില്‍ രണ്ടു തുള്ളി പശുവിന്‍ പാല്‍.

പാലുറഞ്ഞു കല്ലിച്ച മുലയിലെ 
വേദന പട്ട് ചുറ്റി പുതച്ചു, 
അതിന് മുകളില്‍ സ്വര്‍ണം അട്ടിയിട്ട്, 
മിന്നുന്ന ഫ്ലാഷുകള്‍ക്ക് മുന്നില്‍ 
അവള്‍ നാണം കുണുങ്ങി 
പുതുകണവനെ വിരല്‍ കോര്‍ത്ത്‌ നിന്നു.

അവസാന ജനല്‍പ്പാളിയും അടച്ച്, 
കീശയില്‍ തപ്പുന്നതിനിടയില്‍
ഉറ മറന്നതിന്റെ വേവലാതി 
ഒരല്പം പോലും പ്രകടിപ്പിക്കാതെ അവന്‍,
കാമം കണ്ണിലും ചുണ്ടിലും ഇടിമിന്നലാക്കി 
മരുഭൂമിയിലെ മരുപ്പച്ചയില്‍
പുതുമഴപ്പെയ്യിച്ച് നീരുരവയില്‍ 
മുഖംപൂഴ്ത്തി മുങ്ങാംകുഴിയിട്ടു. 

Wednesday, November 6, 2013

സാമ്പാര്‍...! ചിലപ്പോള്‍ അത് എന്തിനോ വേണ്ടി തിളയ്ക്കും.

       അടുക്കളയില്‍ മിനിഞ്ഞാത്തെ സാമ്പാര്‍   തിളപ്പിക്കുന്നതിനിടയില്‍ പുറം ജനാലയില്‍ കൂടിയാണ് ഞാനത് കണ്ടത്. റോഡില്‍ കുറച്ചകലെയായി ഒരാള്‍ക്കൂട്ടം. കൂറെയേറെ പുരുഷന്മാര്‍ അവിടേക്കോടിയടുക്കുന്നു. എന്താന്നറിയില്ല. പാതി തിളച്ച സാമ്പാര്‍ വാങ്ങി വെച്ച് ബാത്ത്റൂമിലേക്കോടി. വാഷ്‌ബേസിനില്‍ നിന്നും കുറച്ചു വെള്ളമെടുത്ത്‌ മുഖത്തേക്ക് തളിച്ചു. കണ്ണാടിക്കു മുന്നില്‍ വന്നു മുടിയൊന്നിളക്കി, ഇരുവശത്തേക്കും പറത്തിയിട്ടു. കഴുത്തിനു താഴേക്കു അതൊരിഞ്ചു പോലും വളര്‍ന്നിട്ടില്ലാന്നുറപ്പുവരുത്തി. ചുവപ്പധികം ഉപയോഗിക്കാറില്ലേ. പക്ഷെ കരി തീര്‍ന്നതു കാരണം സിന്ദൂരം തന്നെ ഇടേണ്ടി വന്നു. അതുമല്‍പ്പം വലിപ്പത്തില്‍. ഏതാണ്ട് ഒരമ്പതു പൈസ വലിപ്പത്തില്‍. നെറ്റിക്ക് നടുവിലായി. ധരിച്ചിരുന്ന ഷിഫോണ്‍ നൈറ്റ്‌ ഗൌണ്‍ വലിച്ചൂരി കട്ടിലിലേക്കെറിഞ്ഞു. അലമാരിയില്‍ കോട്ടന്‍ കുര്‍ത്തകളുടെ കൂട്ടത്തിലെ പുതിയ അതിഥിയെ വലിച്ചു താഴേക്കിട്ടു. വെള്ളയില്‍  കറുത്ത പൂക്കളുള്ളതു. പ്യുര്‍ കൈത്തറി. കുറച്ചതികം വില കൊടുക്കേണ്ടി വന്നതാ. അളവ് പറഞ്ഞു തയ്പ്പിച്ചത്. കുര്‍ത്തകള്‍ അളവ് പറഞ്ഞു തയ്പ്പിക്കാറാ പതിവ്. പക്ഷെ ധൃതിയില്‍ വലിച്ചെടുത്തപ്പോള്‍ എവിടെയോ ഉടക്കി ഒന്ന് വലിഞ്ഞു കീറി. ശരിക്കും ദേഷ്യം തോന്നെണ്ടാതാ...പക്ഷെ ഇപ്പൊ...ആവേശം വരാന്‍ പോകുന്നതെ ഉള്ളൂ. തലയിലൂടെയത് വലിച്ചിറക്കി. അടിപ്പാവടയുടെ മുകളിലൂടെ തന്നെ ജീന്‍സും വലിച്ച് കേറ്റി. തപ്പിയിട്ട് നീലയെ കിട്ടിയുള്ളൂ. കറുപ്പായിരുന്നു മാച്ച്. ഹാ കുഴപ്പമില്ല..ഇപ്പോഴത്തെ സാഹചര്യം. ഇനി ഭ്രാന്ത്‌ പിടിക്കാന്‍ പോകുന്നത് തുകല്‍ സഞ്ചി കണ്ട് പിടിക്കാനാണ്. ശാരീരികമായും മാനസികമായും തളര്‍ന്നാണ് എന്നും വീട്ടിലേക്കു വന്നു കേറുന്നത്. അപ്പോഴത് എവിടെക്കെങ്കിലും വലിച്ചെറിയും. പക്ഷെ ഇത്തവണ അധികം തിരക്കേണ്ടി വന്നില്ല. വേസ്റ്റ് കുട്ടയ്കരികിലായി കിടപ്പുണ്ട്. അതുമെടുത്ത് തോളിലേക്കിട്ടു പുറത്തേക്കോടി. സഞ്ചിക്കെന്തോ ഭാരം തോന്നിയാണ് തുറന്നു നോക്കിയത്. ഇന്നലെ വാങ്ങിയ നാപ്കിന്‍ എടുത്തു മാറ്റിയിട്ടില്ല. പാതി വെള്ളവുമായി വാട്ടര്‍ ബോട്ടില്‍. പിന്നെ വുമെന്‍, റെയ്സ്, ആന്‍ഡ്‌ ക്ലാസ്സ്‌. ആഞ്ജെല വൈ ഡേവിസിന്റെ പുസ്തകം. അതും സഞ്ചിയില്‍ നിന്നു മാറ്റിവെയ്ക്കാന്‍ മറന്നു. സഞ്ചിയില്ലാതെ പുറത്തേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതായത് അയാള്‍ എന്നില്‍ നിന്നകന്നതിനു ശേഷമാണ്. അയാളുടെ ക്രൂരമായ ചിരി ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് വിറയാലാണ്. തളര്‍ച്ചയാണ്. ഹെല്‍ത്ത്‌ ഡ്രിങ്ക്സും പെയിന്‍ കില്ലെര്‍ ബോട്ടിലുകളും യാത്രയില്‍ കരുതാനാണ് ആദ്യമായി ഒരു തുകല്‍ സഞ്ചി വാങ്ങിയത്. അന്ന് ആ കോടതി മുറ്റത്ത്‌ കരഞ്ഞു തളര്‍ന്നു വീണ എന്നെ സമാധാനിപ്പിക്കാന്‍ ചുറ്റും കൂടിയ സ്ത്രീകളുടെയെല്ലാം തോളില്‍ ഇത് പോലൊന്നുണ്ടായിരുന്നു. 
               
        ഓടുകയാണ്..... വെയിലധികം ഇല്ലായിരുന്നെങ്കിലും അന്തരീക്ഷം ചുട്ടുപഴുക്കുകയാണ്. ആള്‍ക്കൂട്ടം ആദ്യം കണ്ടതിനേക്കാള്‍ വിടര്‍ന്നിടുണ്ട്. നന്നായി കൂര്‍ത്ത് വൃത്താകൃതിയില്‍.. അതിനുള്ളില്‍ ആരോ ഉണ്ട്..ചിലപ്പോ വീണു കിടക്കുകയാവും. ജീവനുവേണ്ടി കേണു  കരയുന്നുണ്ടാവും. അലറി വിളിച്ചു കൊണ്ട് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അകത്തേക്ക്
കയറി. പതിനഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി നിന്ന് കരയുകയാണ്. ചെമ്പന്‍ മുടി മുഖത്തേക്ക് പാറി കിടക്കുന്നു. എണ്ണക്കറുപ്പുള്ള മുഖത്തേക്ക് കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് വെയിലില്ലെങ്കില്‍ക്കൂടി വെട്ടിത്തിളങ്ങുന്നു. പൊടിയും അഴുക്കും നിറഞ്ഞ കവിളിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. കൈ മുട്ടുകള്‍ മുറിഞ്ഞതില്‍ ചോര ഉണങ്ങിയ പാടു. ഉടുപ്പിന്റെ പലഭാഗവും കീറിയിരിക്കുന്നു. അതില്‍ ചിലത് പഴയതാണ്. അവളുടെ കാല്‍ച്ചുവട്ടില്‍ ഒരു പൊതി ചോര്‍ അഴിഞ്ഞു കിടക്കുന്നു. കവറില്‍ നിന്നും പൊട്ടിയൊലിച്ച സാമ്പാര്‍ അവിടമാകെ പരന്നൊലിച്ചിരിക്കുന്നു. മല്ലയിലയുടെയും കായത്തിന്റെയും ഗന്ധം മാറിയിട്ടില്ല. ഒരു സ്ത്രീയായ എന്നെ കണ്ടത് കൊണ്ടാവണം അവള്‍ കരച്ചിലടക്കി എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് ആ ചോറ് പൊതി വാരി കൂട്ടി നെഞ്ചോടുചേര്‍ത്തു. ഉറപ്പാണ്‌ അവള്‍ ഒരു തെറ്റും  ചെയ്തിട്ടുണ്ടാവില്ല. പിന്നെ ഒരു ചേതക്ക് വീണു കിടപ്പുണ്ട്. ഇളം നീല നിറത്തിലുള്ളത്. എന്റെ പപ്പയ്ക്ക് ഒന്നുണ്ടായിരുന്നു.  അതിന്റെ നിറം ഗോള്‍ഡ്‌ ആയിരുന്നു. വെറുപ്പാണ് എനിക്കിതിനോട്. ബജാജ് ചേതക്കിന് ആജ്ഞയുടെയും  അടിച്ചേല്‍പ്പിക്കലിന്റെയും ചലിക്കുന്ന രൂപമാണെന്റെ മനസ്സില്‍. ഇതിന്റെ പിന്‍ സീറ്റിലിരുന്ന്‍  ഞാന്‍ കുറെ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ പകുതി വഴി വെച്ച് അവസാനിച്ച ഒരു സ്വപ്നയാത്രക്ക്  അന്ത്യം കുറിച്ചത് ഇതിന്റെ പിന്‍ സീറ്റിലേക്ക് ബലമായി വലിച്ചു കേറ്റിയപ്പോഴാണ്.  അന്നും ഇതിനു പിന്നില്‍ തുണികള്‍ കുത്തിനിറച്ച ട്രാവല്‍ ബാഗ് കെട്ടി പിടിച്ചു ഞാന്‍ കുറെ കരഞ്ഞു.  ഞാന്‍ പിന്നെയും പിന്നെയും കരഞ്ഞു കൊണ്ടിരുന്നു. 
                      
           സ്കൂട്ടറിന്റെ ഉടമ ഒരു കഷണ്ടി കിളവന്‍ കൈമലര്‍ത്തി നില്‍ക്കുന്നു. വിശ്വസനീയമായ രീതിയില്‍ അയാള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഞാന്‍ അതൊന്നും കേട്ടില്ല. എനിക്കയാള്‍ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയുണ്ടായില്ല. എന്തിനാ കേള്‍ക്കുന്നത്. അയാള്‍ കറുത്ത കണ്ണട ഊരി മാറ്റത്തത് തന്നെ കള്ളം പറയുന്നതിന്റെ ലക്ഷണമാണ്. കണ്ണുകളിലെ കള്ളം ഒളിപ്പിക്കാന്‍  ആര്‍ക്കും കഴിയില്ല. ഞാനിയാളെ എവിടെയോ കണ്ടിട്ടുണ്ട്. ഒരു പക്ഷെ ഏതെങ്കിലും ഹോട്ടലിന്റെ കണ്ണാടി കൂട്ടിനുള്ളില്‍. എനിക്കെന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. കുര്‍ത്ത കീറിയതിന്റെ ദേഷ്യം മനസ്സില്‍ നിന്ന് തികട്ടി വന്നു. അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് മുഖത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട്  ഞാന്‍ അലറി.." നിങ്ങള്‍.. നിങ്ങളാണ്..നിങ്ങള്‍ തന്നെയാണ്.. നിങ്ങളുള്‍പ്പെടുന്ന വര്‍ഗം വീണ്ടും വീണ്ടും തെളിയിക്കുന്നു..മാറിനെടാ പട്ടികളെ " അയാള്‍ അപ്പോഴും കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു. വിരലുകള്‍ക്കിടയിലിരുന്ന ഹോട്ടല്‍ ബില്‍ നനഞ്ഞു കുതിര്‍ന്നു താഴേക്കു വീണു.. ഒരു പരാജിതന്റെ നിസ്സഹായത അയാളില്‍ ഞാന്‍ കണ്ടില്ല..കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു.. പക്ഷെ ചുറ്റും കൂടിയ കൂടിയ നായകള്‍ മുറുമുറുത്തു തുടങ്ങി... ഓരിയിടാനും..   

Thursday, October 3, 2013

ഞാന്‍ പ്രണയിക്കാന്‍ കൊതിച്ച പെണ്‍കുട്ടി




കുന്തിരിക്ക പുക നിറഞ്ഞ ഇരുള്‍ മുറികളില്‍ ജനല്‍ 

വിടവുകള്‍ വിതറുന്ന പ്രകാശത്തുണ്ടുകളില്‍ 

കാല്‍തടഞ്ഞു വീണ്, നീരുന്തിയ കട്ടില്‍ക്കാലുകളില്‍ 

ഇരുമ്പ് ചട്ട പുതച്ച് ജീവിതം പെറ്റ് കൂട്ടുന്നു.
 
കറ പിടിച്ച ജീവിതച്ചുമരുകളില്‍ മഴവില്‍
 
പിഴിഞ്ഞെടുത്ത കാര്‍മേഘ ചായം പൂശുന്നു.

ഷിഫോണ്‍ വലകള്‍ പുതച്ച കണ്ണുകളിലെ മന്ദഹാസം
 
മോതിര വിരലുകളിലൂടെ ഞൊടിച്ചുഴിയുന്നു.

എന്റെ ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഇനി അവശേഷിക്കുന്നത്

ഒരു ചതുരക്കീറിനുള്ളില്‍ പിടഞ്ഞ കരിമഷിക്കണ്ണുകള്‍ മാത്രം.

Monday, September 23, 2013

സ്വപ്നനങ്ങളിലൊരുവള്‍


സ്വപ്നനങ്ങളില്‍ നഗ്നയായ
ഒരു പെണ്ണെനിക്കൊപ്പം കിടക്കുന്നു.
ഈറന്‍ മുടി കെട്ടി വെച്ച് കോട്ടന്‍
സാരിയുടുത്തു എനിക്ക് ചായ തിളപ്പിക്കുന്നു.
എന്റെ മകനെ മുലയൂട്ടുന്നു.
അവനെ കുളിപ്പിക്കുന്നു,
വസ്ത്രം ധരിപ്പിക്കുന്നു,
ചോറു കൊടുക്കുന്നു,
പാഠം പഠിപ്പിക്കുന്നു,
പാട്ടു പാടി ഉറക്കുന്നു,
തെറ്റ്‌ ചെയ്ത മകന് വേണ്ടി
ശുപാര്‍ശയുമായി വരുന്നു,
എന്റെ ശകാരത്തില്‍ നിന്നും
കയ്യോങ്ങലില്‍ നിന്നും
അവനെ കവര്‍ന്നു പിന്നിലൊളിപ്പിക്കുന്നു.
അവന്റെ വളര്‍ച്ചയില്‍
എനിക്കൊപ്പം വേവലാതിപ്പെടുന്നു.
എന്റെ മകനൊപ്പം കയറി വന്ന പെണ്ണിനെ
എന്നോട് കണ്ണുകൊണ്ടാപേക്ഷിച്ച്
ആരതിയുഴിഞ്ഞ് അകത്തേക്ക് ക്ഷണിക്കുന്നു.
വാര്‍ദ്ധക്യം നരനട്ടപ്പോള്‍
എനിക്കൊപ്പം പടിയിറങ്ങുന്നു.
അവളുടെ ശോഷിച്ച കൈ
എന്റെ കൈകളില്‍ ചുറ്റിയിരുന്നു.
എന്റെ മകനെ ശകാരിച്ചില്ല ശപിച്ചില്ല.
അവന്റെ അവഗണനയില്‍
എനിക്ക് വേണ്ടി കരഞ്ഞു.
എന്നോടനുവാധം വാങ്ങാതെ
മനസ്സുകൊണ്ടാവനെ അനുഗ്രഹിച്ചു.
ആ പഴയ കോട്ടന്‍ സാരീ പുതച്ചു
ഓര്‍മ്മകളുടെ ഇരുമ്പ് പെട്ടിയും തൂക്കി
എനിക്കൊപ്പം
ഇടവഴിയിലും പെരുവഴിയിലും
എന്റെ കാലന്‍ കുടയില്‍ ഇടം കിട്ടാതെ
മഴ നനഞ്ഞു കുതിര്‍ന്നു
വെയില്‍ കൊണ്ട് വാടി.
ഒരു ഗ്ലാസ്‌ ഉപ്പിട്ട നാരങ്ങ വെള്ളം
ഒരു കവിള്‍ ഇറക്കി മടക്കി തന്നു.
എന്റെ വിയര്‍പ്പ് തുടച്ചും
തല തുവര്‍ത്തിയും
അവളുടെ കോട്ടന്‍ സാരീ തുമ്പ് മുഷിഞ്ഞു.
വൃദ്ധസദനത്തില്‍ പേരിനൊപ്പം
എന്റെ പേര് ചേര്‍ത്തെഴുതി ആശ്വാസത്തിന്റെ
പുഞ്ചിരി തൂകി പേന എനിക്ക് നീട്ടുന്നു.

പൂവന്‍ കോഴിയുടെ കൂകലില്‍ കൊക്കയിലേക്കവളുടെ
കാല്‍ വഴുതുമ്പോള്‍ ഞാനുണരുന്നു.

അതെ.. അതെ.. നീല സാരി ചുറ്റി ബസ്റ്റോപ്പില്‍ നിന്ന
തടിച്ചു കുറുകിയവളുടെ രൂപമാണവള്‍ക്ക്.

അല്ല.. ബസ്സിലെ തിരക്കില്‍ വിയര്‍ത്തു കുളിച്ച്
എന്റെ തോളോട്ടി നിന്ന ഇരുനിറക്കാരി
ഉണ്ടക്കണ്ണിയുടെ രൂപമാണവള്‍ക്ക്.

അല്ല.. കണ്ണാടി കൂട്ടിലെ മുത്തുമാല നോക്കി
കയ്യില്‍ മുറുക്കി പിടിച്ചിരുന്ന നാണയങ്ങള്‍ എണ്ണുന്ന
വാടിയ മുഖമുള്ള ചെമ്പന്‍ മുടിക്കാരിയുടെ
രൂപമാണവള്‍ക്ക്.

അല്ല.. വാതിലില്‍ പണമടച്ചു കയറിയ
ചുവന്ന പ്രകാശമുള്ള മുറിയില്‍
മുറുക്കി ചുവന്ന പല്ലു കാട്ടിയിളിച്ച്
കുപ്പായത്തിലെ കുടുക്കിളക്കുന്നള്ളവളുടെ
രൂപമാണവള്‍ക്ക്.

അല്ല.. കോടതി വരാന്തയില്‍
താലിയഴിച്ച് ബാഗില്‍ തിരുകുന്ന
കറുത്ത കണ്ണടക്കാരിയുടെ രൂപമാണവള്‍ക്ക്.

അല്ല.. തെരുവ് നായ്ക്കളുടെ കടിയേറ്റ്
ചോരയൊലിപ്പിച്ചോടി വരുന്ന
അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ രൂപമാണവള്‍ക്ക്.

അല്ല.. ഞാന്‍ പ്രണയിച്ചുപേക്ഷിച്ച,
വിരഹ വേദനയില്‍ കണ്ണീര്‍ വാര്‍ത്ത്
വണ്ടൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക്‌
കുതിച്ച രാധയുടെ രൂപമാണവള്‍ക്ക്.









Friday, September 13, 2013

ഭോഗം


ഭോഗം
അജ്ഞത
അറിവ്
മോഹം
നോവ്‌
സുഖം
തേടല്‍
നേടല്‍
കൊടുക്കല്‍
പ്രേരണ
ഒളി
ചതി
ആജ്ഞ
കര്‍മ്മം
ക്രിയ
സൃഷ്ടി
ജനനം
എണ്ണം
സൃഷ്ടി
ജനനം
തൃപ്തി
അതൃപ്തി
പരീക്ഷണം
പരാജയം

ഭോഗം
ഭൂമി
ജനം
നിലനില്‍പ്പ്
പരിപാവനം

ഭോഗം
ലഹരി
ലഹരി
നിമിഷം
ഇടം
ഇര
അകപെടുത്തല്‍
അകപ്പെടല്‍
മരണം
കണ്ണീര്‍
മുറവിളി
വിധി
മരണം
അര്‍ഹത
വീണ്ടും
ഭയം
പാഠം
പ്രാര്‍ത്ഥന

ഭോഗം
സമ്മതം
സംഭോഗം
അനുവദനീയം
സ്വയംഭോഗം
അഭികാമ്യം

Thursday, September 12, 2013

തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ്‌ - പേജ് No: 24)



" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന്‌ പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്‌
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. " 

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....